Thursday, 28 November 2013

പ്രതിഫലനം

തന്നേക്കാള്‍ മുന്നില്‍ നടക്കുന്നവരെ                                                                
കാണുമ്പോള്‍ തോന്നിയ അസൂയയും
പിന്നില്‍ വരുന്നവരെ
കണ്ടപ്പോള്‍ തോന്നിയ അഹങ്കാരവും
എല്ലാം അടക്കി,
ഒന്നു മാന്യനാവാന്‍ ഞാന്‍ പറയുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നിടയ്ക്ക്
ഒളിഞ്ഞു നോക്കുന്നു
സത്യത്തിന്റെ കണ്ണുകള്‍
പരിഭ്രമിച്ച് അവരുടെ സുഖം തിരയുന്നു
എന്നിലെ ഉന്നം തെറ്റിയ മാന്യന്‍

പരാജയങ്ങളുടെ അടിയേറ്റു തളര്‍ന്ന ദു:ഖവും
വിജയത്തിന്റെ തലോടലേറ്റുണര്‍ന്ന സുഖവും
എല്ലാം സംസ്ക്കരിച്ച്,
രൂപം കൊണ്ട വാക്കുകളേ...
പ്രതിഫലിക്കുന്ന ഭാവങ്ങളേ...
നിങ്ങളാണെന്റെ ശത്രു.

Wednesday, 27 November 2013

ബാല്യം


അമ്മയുടെ മടിയില്‍
ശാന്തമായുറങ്ങുന്ന ബാല്യമേ
വീണ്ടും നീ ഉണരുമോ?

നാമൊരുമിച്ചു കളിച്ച മാവിന്‍ ചോട്ടില്‍
കളിവീട് പണിയുവാന്‍
വളഞ്ഞൊരാക്കൊമ്പില്‍
ഊഞ്ഞാലൊന്നു കെട്ടാന്‍
പുളിയില്ലാത്ത പിണക്കത്തിന്‍
മധുരം നുണയുവാന്‍
അന്ന് കളഞ്ഞു പോയ
ഓലപ്പന്ത് തിരയാന്‍
അഴിഞ്ഞു വീണൊരാ പട്ടത്തിന്‍
ചരടൊന്നു കോര്‍ക്കുവാന്‍
ആ കടലാസുതോണിയില്‍
ഒരുമിച്ചു തുഴയാന്‍..

നന്മയുടെ നിറമേന്തിയ
തിളങ്ങുന്ന നിന്റെ കണ്ണുകളും
തെളിഞ്ഞൊരാപുഞ്ചിരിയും
ചിതറുന്ന മഞ്ചാടിക്കുരുവും...
ഓര്‍മ്മതന്‍ താളുകള്‍ക്കിടയില്‍
വിരിയുന്നു ഒരായിരം മയില്‍പ്പീലികള്‍

ചിന്തകളുടെ കൂടു വിട്ട്
നിന്നിലേക്കു പറക്കുവാന്‍
തുടിക്കുന്നു എന്‍ ചിറകുകള്‍

Thursday, 31 October 2013

കൈവേരുകള്‍

എന്റെ മുറിവില്‍ പിടയുന്നു നിന്റെ വേദന                                                      
ചൊടിയില്‍ വിടരുന്നു നിന്‍ പുഞ്ചിരി
എന്റെ കണ്ണില്‍ തെളിയുന്നു
നിന്റെ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ...

നിന്റെ കൈവേരുകള്‍ പിടിച്ചു വളര്‍ന്നു
ഞാനെന്ന ഈ കുഞ്ഞു തൈ...
കാറ്റില്‍ ആടിയുലയുമ്പോഴും
കനത്ത മഴയില്‍
നിന്ന മണ്ണ് ഒലിച്ചു പോകുമ്പോഴും
കടും വേനലില്‍ ചില്ലകള്‍ ഉണങ്ങുമ്പോഴും
എല്ലാം പിടിച്ചു നിര്‍ത്തുന്നത്
ആ വേരിന്റെ ആഴമാണ്...

ഇപ്പോഴും നീ
എന്നില്‍ നിന്നും ഉണങ്ങി വീഴുന്ന
നിന്റെ മോഹച്ചില്ലകള്‍ പെറുക്കി
ഞാനറിയാതെ നിശബ്ദമായി കരയുന്നു
എന്നില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകളില്‍ ചവുട്ടി
എന്റെ വിജയത്തിന്റെ പച്ചിലകളില്‍
പ്രതീക്ഷയുടെ തണല്‍ തേടുന്നു.

എപ്പോഴും ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍
എപ്പോള്‍ വരുമെന്ന ചോദ്യം ഒളിപ്പിച്ച്
നിന്റെ കണ്ണുകള്‍ മറുപടി തേടുന്നു
നാളെ കാണാന്‍ വേണ്ടി, മുഴുവന്‍ പറയാതെ
നിന്റെ വാക്കുകള്‍ പൂര്‍ണ്ണത തിരയുന്നു

ഞാന്‍ പോയ വഴികളില്‍
കൊഴിഞ്ഞു വീണ കൊന്നപ്പൂക്കളില്‍ കണ്ണും നട്ട്
നീ മറ്റൊരു വിഷുക്കാലം കാത്തിരിക്കുന്നു
വീണ്ടും ഒരു കുഞ്ഞു തൈ ആവാന്‍ ഞാനും...

Sunday, 27 October 2013

ആത്മഹത്യ

ഇന്നലെ പുസ്തകത്തിൽ നിന്നും
ആരോ ചിന്തിയ താളിലായിരുന്നു
എന്റെ പ്രതീക്ഷ...

അന്ന് മരത്തിൽ നിന്നും
ഉതിർന്നു വീണ പൂങ്കുലകളിലായിരുന്നു
എന്റെ പുഞ്ചിരി...

എപ്പോഴോ പറന്നുപോയ
കിളിയുടെ കൂട്ടിൽ
അടഞ്ഞു കിടക്കുകയായിരുന്നു
എന്റെ സ്വപ്നങ്ങൾ...

ഒരിക്കലും പൂർത്തിയാകാത്തചിത്രങ്ങൾക്ക്
വർണ്ണം തേടുകയായിരുന്നു
എന്റെ ക്യാൻവാസ്.

ഇന്നു മുന്നില്‍ കാണുന്ന
വായിക്കാനിരിക്കുന്ന
പുസ്തകത്താളുകളും
വിരിഞ്ഞ പൂങ്കുലകളും
കിളികളുടെ സംഗീതവും
പൂര്‍ത്തിയായ ചിത്രങ്ങളും
വിടര്‍ന്ന മഴവില്ലും
എല്ലാം എനിക്ക്
സ്മൃതിയുടെ ജഡം മാത്രം

മരിച്ച മോഹങ്ങളോടുള്ള
അടങ്ങാത്ത പ്രണയമേ നീ
അടഞ്ഞ വാതിലുകളായി...
പലരുടേയും സ്നേഹത്തെ കരയിപ്പിച്ച്
നിനക്കൊപ്പം ഞാനും..

Tuesday, 22 October 2013

പേന

എന്റെ മനസ് കരയുമ്പോൾ
സാന്ത്വനത്തിന്റെ നിറമാണ്
നിന്റെ മഷിക്ക്...

എന്റെ മനസ് രോഷാകുലമാവുമ്പോൾ
പ്രതികാരത്തിന്റെ നിറമേന്തി നീ ചലിക്കുന്നു
ചിന്തകൾ പാതിവഴിക്കു മുറിയുമ്പോൾ
നീ കടലാസിനെ കുത്തിനോവിക്കുന്നു
എന്നും എന്റെ മനസിന്റെ നിറമായിരുന്നു
നിന്റെ മഷിക്ക്...

മനസിന്റെ താളത്തിനൊപ്പം
നീ നൃത്തം  വെച്ചപ്പോൾ
ചിലപ്പോൾ മനോഹരവും
മറ്റു  ചിലപ്പോൾ വികൃതവുമായി
ഇടക്ക് എന്റെ കള്ളത്തരങ്ങൾ
ഒപ്പിയെടുത്ത് വഞ്ചിക്കുമ്പോൾ
ആ അക്ഷരങ്ങൾ എനിക്ക്
നന്മയുടെ നിറമേകി...

ഇരുളടഞ്ഞ മനസിനേയും വഹിച്ച്
നീ പ്രകാശത്തിലേക്ക്‌ കുതിച്ചു
എങ്കിലും മഷിയുടെ നിറം മങ്ങുമ്പോൾ
ഞാൻ നിന്നെ നിന്നെ വലിച്ചെറിയും
ഓർമ്മകളുടെ നിറം മങ്ങുമ്പോൾ
ഞാനും വലിച്ചെറിയപ്പെടും.

Monday, 2 September 2013

ഉറുമ്പിന്റെ തേങ്ങലുകൾ

ഞാൻ എന്തു തെറ്റ് ചെയ്തു
നീ എന്നെ ചവിട്ടാനൊരുങ്ങുമ്പോൾ
നിന്റെ  പാദങ്ങൾ ചുംബിച്ചതോ
നിന്റെ കരങ്ങൾക്കിടയിൽ ഞാൻ
ഞെരിഞ്ഞമർന്നപ്പോൾ
എന്റെ കൂട്ടുകാർ നിന്നെ
പൊതിഞ്ഞതോ?

അഗാധമായ ഏതോ ജലാശയത്തിൽ
ഞാൻ വീണപ്പോൾ നീയെന്നെ കണ്ടില്ല
നിന്റെ നാവൊന്നു കടിച്ചപ്പോൾ
ശക്തമായ കാറ്റിൽ ഞാൻ  പുറത്തേക്ക് വീണു
ആ വീഴ്ച്ചയിൽ എന്റെ ഒരു കാലൊടിഞ്ഞു
വരിവരിയായി പോകുന്ന ഞങ്ങൾക്കിടയിൽ
നീ കാലുകൊണ്ട്‌ പ്രതിരോധം തീർത്തു
സന്ദേശം മുറിഞ്ഞപ്പോൾ വഴിയറിയാതെ
ഞങ്ങൾ അങ്ങുമിങ്ങും അലഞ്ഞു
നീ എപ്പോഴും കുത്തുന്ന സാധനം
ഞങ്ങൾക്കില്ലല്ലോ?

ചുമരിന്റെ മൂലയിലൂടെ വീട്ടിലേക്കു പോകുമ്പോൾ
ഒരു മണ്ണുമാന്തി യന്ത്രവുമായി
എന്റെ പിറകിൽ വന്നതോർമ്മയില്ലേ
ഓടി ഞാൻ ഭിത്തിയുടെ മൂലയിൽ
ഒളിച്ചപ്പോൾ ജലപീരങ്കിയുമായി..
എന്റെ കൂട്ടുകാരെയെല്ലാം നീ വധിച്ചു
അബോധാവസ്ഥയിൽ രണ്ടു ദിവസം
അന്നു ഞാൻ വീടിന്റെ പുറത്തുവരെയെത്തിച്ച
രണ്ടു പഞ്ചസാരമണികളും നീ കവർന്നില്ലേ 
എന്റെ വീടിനു തീയ്യിട്ടില്ലേ?

നിന്റെ കണ്ണുകൾക്കൊപ്പം അക്ഷരങ്ങൾക്കിടയിൽ
ഓടി നടന്നപ്പോൾ നിന്റെ കണ്ണുകൾ
ദിശമാറ്റിയതും ഒരു മതിൽക്കെട്ട്
എന്റെ മുകളിൽ അടർന്നു വീണതും
അതിന്റെയിടയിൽപ്പെട്ട് ശ്വാസം മുട്ടിയതും
അങ്ങനെ എത്രയെത്ര ദുരന്ത കഥകൾ!

എന്നിട്ടും നീയെന്നെ വെറുതെ വിടാത്തതെന്തേ
ചെറുതെങ്കിലും എനിക്കുമില്ലേ ഈ ഭൂമിയിൽ അവകാശം
നിന്റെ പാദങ്ങൾക്കിടയിൽ ഞെരിഞ്ഞമരേണ്ടതാണോ 
എന്റെ വിലപ്പെട്ട ജീവിതം ...

Thursday, 29 August 2013

സത്യവും സത്യാന്വേഷിയും

1
പ്രകാശത്തിൽ നീ എന്നെ തിരയുമ്പോൾ
ഇരുട്ടിൽ ഞാൻ നിന്നെ തിരയുകയായിരുന്നു
വസന്തം തേടി നീ അലയുമ്പോൾ
കാർമേഘങ്ങൾക്കിടയിലൂടെ ഞാൻ
മഴയായി പൊഴിയുകയായിരുന്നു
പൂവുകൾക്കിടയിൽ തേൻ തേടി നീ പറന്നപ്പോൾ
ഞാൻ കൊഴിഞ്ഞു വീണിരുന്നു
കാറ്റായി നീയണഞ്ഞപ്പോൾ
എന്റെ ചില്ലകൾ അറ്റുപോയിരുന്നു
ശബ്ദവീചികളിൽ  എന്നെ തിരയുമ്പോൾ
നിശബ്ദമായി ഞാൻ കരയുകയായിരുന്നു
അനന്തമായ വിഹായസ്സിൽ എന്നെ നോക്കിയപ്പോൾ
ചിറകറ്റ് ഭൂമിയുടെ മാറിൽ ഞാൻ വീണുപോയിരുന്നു
രാജവീഥിയിലൂടെ  എന്നെ തേടി അലയുമ്പോൾ
ഞാൻ ഈ മണ്‍പാതയിൽ തനിച്ചായിരുന്നു
നീ എന്നെ തേടി വരുമ്പോഴൊക്കെ നിന്റെ
വഴിയിൽ ഞാൻ തിരിച്ചു പോവുകയായിരുന്നു
നിന്നെയും തേടി......
2
ഒരിക്കൽ നമ്മൾ കണ്ടുമുട്ടും
ഇരുട്ട് പ്രകാശത്തിലേക്ക് വഴിമാറും
കാർമേഘങ്ങൾ ദൂരേക്കുമറയും
കൊഴിഞ്ഞുവീണ പൂവുകളിൽ തേൻ നിറയും
അറ്റുപോയ ചില്ലകൾ പൂത്തുലയും
നിശബ്ദതയിൽ ശബ്ദവീചികൾ പതിക്കും
നിന്റെ ചിറകുകൾ വീണ്ടും മുളയ്ക്കും
എന്റെ വഴിയും നിന്റെ വഴിയും ഒന്നുചേരും
അതുവരെ ഒച്ചയുണ്ടാക്കാതെ ഞാൻ
ഈ ഇരുട്ടിൽ മറഞ്ഞിരിക്കാം
നിന്നെ കാണുമെന്ന പ്രതീക്ഷയോടെ.... 

Tuesday, 20 August 2013

അലസത

ഒരു കോണില്‍ പുസ്തകങ്ങള്‍                                                                
ആരോടും മിണ്ടാതെ
താളും പൂട്ടിയിരിക്കുന്നു
മറുകോണില്‍ പേന
കടലാസിനോട് ശുണ്ഠി പിടിച്ച്                                            
തലമൂടി നില്‍ക്കുന്നു                                                              
ജനാലകള്‍ കാറ്റിനോട്
പ്രതിരോധം തീര്‍ത്ത്
അടഞ്ഞു കിടക്കുന്നു
അദ്ധ്വാനശീലം പഠിപ്പിക്കാനെന്ന മട്ടില്‍
കുഞ്ഞു കുഞ്ഞുറുമ്പുകള്‍
വലിയ അരിമണികളുമായി
ചുമരിനോടോരം ചേര്‍ന്ന്‍
വരി വരിയായി പോകുന്നു
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം
ഒച്ചയുണ്ടാക്കിക്കൊണ്ട്
മുന്നോട്ട് ചലിക്കുന്നു
ഞെട്ടിയെഴുന്നേറ്റ്
പുറത്തേക്കു നോക്കിയപ്പോള്‍
നേരം ഇരുട്ടി
തന്നോട് മിണ്ടാതെ കടന്നുപോയ
ആ ദിവസമോര്‍ത്ത്
കുറച്ച് നേരം കൂടി
ഞാന്‍ അലസമായിരുന്നു.

Wednesday, 14 August 2013

ചുമരുകൾ

മുകളിലോട്ടു നോക്കിയാൽ
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത  നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!