Thursday, 29 August 2013

സത്യവും സത്യാന്വേഷിയും

1
പ്രകാശത്തിൽ നീ എന്നെ തിരയുമ്പോൾ
ഇരുട്ടിൽ ഞാൻ നിന്നെ തിരയുകയായിരുന്നു
വസന്തം തേടി നീ അലയുമ്പോൾ
കാർമേഘങ്ങൾക്കിടയിലൂടെ ഞാൻ
മഴയായി പൊഴിയുകയായിരുന്നു
പൂവുകൾക്കിടയിൽ തേൻ തേടി നീ പറന്നപ്പോൾ
ഞാൻ കൊഴിഞ്ഞു വീണിരുന്നു
കാറ്റായി നീയണഞ്ഞപ്പോൾ
എന്റെ ചില്ലകൾ അറ്റുപോയിരുന്നു
ശബ്ദവീചികളിൽ  എന്നെ തിരയുമ്പോൾ
നിശബ്ദമായി ഞാൻ കരയുകയായിരുന്നു
അനന്തമായ വിഹായസ്സിൽ എന്നെ നോക്കിയപ്പോൾ
ചിറകറ്റ് ഭൂമിയുടെ മാറിൽ ഞാൻ വീണുപോയിരുന്നു
രാജവീഥിയിലൂടെ  എന്നെ തേടി അലയുമ്പോൾ
ഞാൻ ഈ മണ്‍പാതയിൽ തനിച്ചായിരുന്നു
നീ എന്നെ തേടി വരുമ്പോഴൊക്കെ നിന്റെ
വഴിയിൽ ഞാൻ തിരിച്ചു പോവുകയായിരുന്നു
നിന്നെയും തേടി......
2
ഒരിക്കൽ നമ്മൾ കണ്ടുമുട്ടും
ഇരുട്ട് പ്രകാശത്തിലേക്ക് വഴിമാറും
കാർമേഘങ്ങൾ ദൂരേക്കുമറയും
കൊഴിഞ്ഞുവീണ പൂവുകളിൽ തേൻ നിറയും
അറ്റുപോയ ചില്ലകൾ പൂത്തുലയും
നിശബ്ദതയിൽ ശബ്ദവീചികൾ പതിക്കും
നിന്റെ ചിറകുകൾ വീണ്ടും മുളയ്ക്കും
എന്റെ വഴിയും നിന്റെ വഴിയും ഒന്നുചേരും
അതുവരെ ഒച്ചയുണ്ടാക്കാതെ ഞാൻ
ഈ ഇരുട്ടിൽ മറഞ്ഞിരിക്കാം
നിന്നെ കാണുമെന്ന പ്രതീക്ഷയോടെ.... 

Tuesday, 20 August 2013

അലസത

ഒരു കോണില്‍ പുസ്തകങ്ങള്‍                                                                
ആരോടും മിണ്ടാതെ
താളും പൂട്ടിയിരിക്കുന്നു
മറുകോണില്‍ പേന
കടലാസിനോട് ശുണ്ഠി പിടിച്ച്                                            
തലമൂടി നില്‍ക്കുന്നു                                                              
ജനാലകള്‍ കാറ്റിനോട്
പ്രതിരോധം തീര്‍ത്ത്
അടഞ്ഞു കിടക്കുന്നു
അദ്ധ്വാനശീലം പഠിപ്പിക്കാനെന്ന മട്ടില്‍
കുഞ്ഞു കുഞ്ഞുറുമ്പുകള്‍
വലിയ അരിമണികളുമായി
ചുമരിനോടോരം ചേര്‍ന്ന്‍
വരി വരിയായി പോകുന്നു
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം
ഒച്ചയുണ്ടാക്കിക്കൊണ്ട്
മുന്നോട്ട് ചലിക്കുന്നു
ഞെട്ടിയെഴുന്നേറ്റ്
പുറത്തേക്കു നോക്കിയപ്പോള്‍
നേരം ഇരുട്ടി
തന്നോട് മിണ്ടാതെ കടന്നുപോയ
ആ ദിവസമോര്‍ത്ത്
കുറച്ച് നേരം കൂടി
ഞാന്‍ അലസമായിരുന്നു.

Wednesday, 14 August 2013

ചുമരുകൾ

മുകളിലോട്ടു നോക്കിയാൽ
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത  നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!