Thursday, 12 February 2015

ഒച്ചയില്ലാത്ത കരച്ചില്‍

പട്ടികളെ എനിക്കെന്നും പേടിയായിരുന്നു
വായതുറന്ന്  വെള്ളമൊലിപ്പിച്ച്
ഓടിവരുന്ന പട്ടി
എന്നും എന്റെ പേടി സ്വപ്നമായിരുന്നു
അന്നൊരു വിഷു നാളിൽ
പുതു വസ്ത്രമണിഞ്ഞ് പോകുമ്പോൾ
അസൂയയോടെ  എന്റെ ഷാളിൽ കടിച്ച്  പിടിച്ച്
വിടാതെ നിന്ന ആ പട്ടി
ഇപ്പോഴും മനസ്സിലുണ്ട്

പട്ടികള്‍ രണ്ട് തരമുണ്ട്
താൻ കഴിക്കുന്നതൊക്കെയും കൊടുത്ത്
തന്റെ കൂടെ കിടത്തിയുറക്കി
ആരുവരുമ്പോഴും കുരക്കാൻ പഠിപ്പിച്ച്
ഓമനിച്ച്  വളർത്തുന്ന
വീടുകളിലെ പട്ടി
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി
തെരുവുമുഴുവന്‍ അലഞ്ഞ് തിരിഞ്ഞ്
നിരാശരായി യാത്ര തുടരുന്ന
തെരുവുനായ്ക്കള്‍

അവയുടെ കണ്ണുകളില്‍ സൂക്ഷിച്ച്
നോക്കിയാല്‍ കണ്ണീരു കാണാം
വിശപ്പിന്റെ കണ്ണുനീര്‍
അവര്‍ ആരേയും
കുരച്ചുപോലും പേടിപ്പിക്കാറില്ല
പകലത്തെ കഷ്ടപ്പാടോര്‍ത്ത്
രാത്രി മാത്രം കുരയ്ക്കും
കുര എന്നു പറയുവാന്‍ കഴിയില്ല
കരച്ചില്‍ വിഴുങ്ങിയപോലുള്ള ഒരൊച്ച

നായ്ക്കളെ പേടിയാണെങ്കിലും ഇവയോട്
എനിക്കെന്നും സഹതാപമായിരുന്നു
രാത്രിയില്‍ കളയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍
തിന്നാനെന്തെങ്കിലും ഉണ്ടോയെന്ന്
അവ തിരഞ്ഞു നോക്കും
കിട്ടിയത് കഴിച്ച് പിന്നെയും
അവശിഷ്ടങ്ങള്‍ തേടി യാത്ര തുടരും

സ്വബോധത്തില്‍ ആരേയും കടിക്കാറില്ല
പിന്നെ ഭ്രാന്ത് വന്നാല്‍
ആരാണുപദ്രവിക്കാത്തത് ?
ഭക്ഷണം പോലും കിട്ടാതെ നിരാശനായി
ജീവിതവ്യഥ  പേറി അലഞ്ഞ് തിരിയുമ്പോൾ
ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാത്തത്?

Wednesday, 11 February 2015

ഒരു വിരല്‍ നാരു മാത്രം

അങ്ങ് തെങ്ങിനു മുകളില്‍
ഒരോല വീഴാറായിരിക്കുന്നു
ഇന്നലെ വരെ തൊട്ടടുത്ത മാവിനു കൈകോര്‍ത്ത്
ഒരു തുള്ളി വെളിച്ചത്തെ പോലും 
താഴെ വീഴാനനുവദിക്കാതെ 
വിടര്‍ന്നു നിന്നിരുന്ന ഒരോല
ഏതു നിമിഷവും വീഴുമെന്ന മട്ടില്‍ 
ആരോടും മിണ്ടാതെ താഴോട്ടു നോക്കി
തെങ്ങിനോടു പറ്റി കിടക്കുന്നു...

ഇന്നലെ വരെ കടന്നു പോവാനനുവദിക്കാത്തതിന്റെ
പ്രതികാരത്തില്‍ കാറ്റ് 
തള്ളിയിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു 
എന്നാല്‍ തെങ്ങാകട്ടെ
ഒരു വിരല്‍ നാരുമാത്രം അവശേഷിക്കെ 
നിന്നെ എന്നില്‍ നിന്നടര്‍ത്തിമാറ്റാന്‍
ആര്‍ക്കും കഴിയില്ലെന്നു സാന്ത്വനിപ്പിച്ച്
തന്റെ ശരീരത്തൊടു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു
നിന്നെ വീഴാനനുവദിച്ചാല്‍ നാളെ
നിന്റെ കൈകളെല്ലാം അറുത്തുമാറ്റപ്പെടും
ആരുടേയോ അടുപ്പില്‍ നീ കത്തിയമരും
എന്നു സ്വയം വിലപിക്കുന്നു...

ആ വിരല്‍ നാരില്‍ തൂങ്ങി
ഓല ആടിക്കൊണ്ടേയിരുന്നു
ഒരു പാടു നാളത്തെ പരിശ്രമത്തില്‍
കാറ്റ് വിജയം കണ്ടു 
പിന്നെ തെങ്ങ് താഴോട്ട് നോക്കിയതേയില്ല 
ഇന്ന് തന്റെ ഭാഗമായിരുന്ന ഓലകളെല്ലാം
വീണുപോയിരിക്കുന്നു
ചുറ്റുമുണ്ടായിരുന്ന മാവുകളും പ്ലാവുകളുമെല്ലാം...
ഒരു പച്ചപ്പു പോലും അവശേഷിക്കാതെ
ഉണങ്ങിയ ശരീരവുമായി ഞാന്‍മാത്രം 
നിന്നെക്കൊണ്ട് നമുക്കല്ലാതെ
വേറെ ആര്‍ക്കും പ്രയോജനമില്ലെന്ന്
മരംകൊത്തികള്‍ വിളിച്ചറിയിക്കുന്നു... 

അന്ന് ഓലകളെ പിടിച്ചു നിര്‍ത്തിയിരുന്ന തെങ്ങിനെ
ഇപ്പോള്‍ വേരുകള്‍ പിടിച്ചു നിര്‍ത്തുന്നു 
ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു ശാഠ്യം പിടിക്കുന്നു 
അവസാനം വേരുകളില്‍ നിന്നടര്‍ത്തിമാറ്റപ്പെട്ട് 
അത് ഭൂമിയിലേക്കു വീണു.

ഇന്ന് ആ മൃതശരീരത്തിനു മുകളിലിരുന്ന്
അതിന്റെ ജീവചിത്രം വരയ്ക്കുമ്പോൾ  
നാളെയെക്കുറിച്ചോര്‍ക്കാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നില്ല.