Thursday, 31 October 2013

കൈവേരുകള്‍

എന്റെ മുറിവില്‍ പിടയുന്നു നിന്റെ വേദന                                                      
ചൊടിയില്‍ വിടരുന്നു നിന്‍ പുഞ്ചിരി
എന്റെ കണ്ണില്‍ തെളിയുന്നു
നിന്റെ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ ...

നിന്റെ കൈവേരുകള്‍ പിടിച്ചു വളര്‍ന്നു
ഞാനെന്ന ഈ കുഞ്ഞു തൈ...
കാറ്റില്‍ ആടിയുലയുമ്പോഴും
കനത്ത മഴയില്‍
നിന്ന മണ്ണ് ഒലിച്ചു പോകുമ്പോഴും
കടും വേനലില്‍ ചില്ലകള്‍ ഉണങ്ങുമ്പോഴും
എല്ലാം പിടിച്ചു നിര്‍ത്തുന്നത്
ആ വേരിന്റെ ആഴമാണ്...

ഇപ്പോഴും നീ
എന്നില്‍ നിന്നും ഉണങ്ങി വീഴുന്ന
നിന്റെ മോഹച്ചില്ലകള്‍ പെറുക്കി
ഞാനറിയാതെ നിശബ്ദമായി കരയുന്നു
എന്നില്‍ നിന്നും കൊഴിഞ്ഞു വീണ ഇലകളില്‍ ചവുട്ടി
എന്റെ വിജയത്തിന്റെ പച്ചിലകളില്‍
പ്രതീക്ഷയുടെ തണല്‍ തേടുന്നു.

എപ്പോഴും ഞാന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍
എപ്പോള്‍ വരുമെന്ന ചോദ്യം ഒളിപ്പിച്ച്
നിന്റെ കണ്ണുകള്‍ മറുപടി തേടുന്നു
നാളെ കാണാന്‍ വേണ്ടി, മുഴുവന്‍ പറയാതെ
നിന്റെ വാക്കുകള്‍ പൂര്‍ണ്ണത തിരയുന്നു

ഞാന്‍ പോയ വഴികളില്‍
കൊഴിഞ്ഞു വീണ കൊന്നപ്പൂക്കളില്‍ കണ്ണും നട്ട്
നീ മറ്റൊരു വിഷുക്കാലം കാത്തിരിക്കുന്നു
വീണ്ടും ഒരു കുഞ്ഞു തൈ ആവാന്‍ ഞാനും...

Sunday, 27 October 2013

ആത്മഹത്യ

ഇന്നലെ പുസ്തകത്തിൽ നിന്നും
ആരോ ചിന്തിയ താളിലായിരുന്നു
എന്റെ പ്രതീക്ഷ...

അന്ന് മരത്തിൽ നിന്നും
ഉതിർന്നു വീണ പൂങ്കുലകളിലായിരുന്നു
എന്റെ പുഞ്ചിരി...

എപ്പോഴോ പറന്നുപോയ
കിളിയുടെ കൂട്ടിൽ
അടഞ്ഞു കിടക്കുകയായിരുന്നു
എന്റെ സ്വപ്നങ്ങൾ...

ഒരിക്കലും പൂർത്തിയാകാത്തചിത്രങ്ങൾക്ക്
വർണ്ണം തേടുകയായിരുന്നു
എന്റെ ക്യാൻവാസ്.

ഇന്നു മുന്നില്‍ കാണുന്ന
വായിക്കാനിരിക്കുന്ന
പുസ്തകത്താളുകളും
വിരിഞ്ഞ പൂങ്കുലകളും
കിളികളുടെ സംഗീതവും
പൂര്‍ത്തിയായ ചിത്രങ്ങളും
വിടര്‍ന്ന മഴവില്ലും
എല്ലാം എനിക്ക്
സ്മൃതിയുടെ ജഡം മാത്രം

മരിച്ച മോഹങ്ങളോടുള്ള
അടങ്ങാത്ത പ്രണയമേ നീ
അടഞ്ഞ വാതിലുകളായി...
പലരുടേയും സ്നേഹത്തെ കരയിപ്പിച്ച്
നിനക്കൊപ്പം ഞാനും..

Tuesday, 22 October 2013

പേന

എന്റെ മനസ് കരയുമ്പോൾ
സാന്ത്വനത്തിന്റെ നിറമാണ്
നിന്റെ മഷിക്ക്...

എന്റെ മനസ് രോഷാകുലമാവുമ്പോൾ
പ്രതികാരത്തിന്റെ നിറമേന്തി നീ ചലിക്കുന്നു
ചിന്തകൾ പാതിവഴിക്കു മുറിയുമ്പോൾ
നീ കടലാസിനെ കുത്തിനോവിക്കുന്നു
എന്നും എന്റെ മനസിന്റെ നിറമായിരുന്നു
നിന്റെ മഷിക്ക്...

മനസിന്റെ താളത്തിനൊപ്പം
നീ നൃത്തം  വെച്ചപ്പോൾ
ചിലപ്പോൾ മനോഹരവും
മറ്റു  ചിലപ്പോൾ വികൃതവുമായി
ഇടക്ക് എന്റെ കള്ളത്തരങ്ങൾ
ഒപ്പിയെടുത്ത് വഞ്ചിക്കുമ്പോൾ
ആ അക്ഷരങ്ങൾ എനിക്ക്
നന്മയുടെ നിറമേകി...

ഇരുളടഞ്ഞ മനസിനേയും വഹിച്ച്
നീ പ്രകാശത്തിലേക്ക്‌ കുതിച്ചു
എങ്കിലും മഷിയുടെ നിറം മങ്ങുമ്പോൾ
ഞാൻ നിന്നെ നിന്നെ വലിച്ചെറിയും
ഓർമ്മകളുടെ നിറം മങ്ങുമ്പോൾ
ഞാനും വലിച്ചെറിയപ്പെടും.