Monday, 2 September 2013

ഉറുമ്പിന്റെ തേങ്ങലുകൾ

ഞാൻ എന്തു തെറ്റ് ചെയ്തു
നീ എന്നെ ചവിട്ടാനൊരുങ്ങുമ്പോൾ
നിന്റെ  പാദങ്ങൾ ചുംബിച്ചതോ
നിന്റെ കരങ്ങൾക്കിടയിൽ ഞാൻ
ഞെരിഞ്ഞമർന്നപ്പോൾ
എന്റെ കൂട്ടുകാർ നിന്നെ
പൊതിഞ്ഞതോ?

അഗാധമായ ഏതോ ജലാശയത്തിൽ
ഞാൻ വീണപ്പോൾ നീയെന്നെ കണ്ടില്ല
നിന്റെ നാവൊന്നു കടിച്ചപ്പോൾ
ശക്തമായ കാറ്റിൽ ഞാൻ  പുറത്തേക്ക് വീണു
ആ വീഴ്ച്ചയിൽ എന്റെ ഒരു കാലൊടിഞ്ഞു
വരിവരിയായി പോകുന്ന ഞങ്ങൾക്കിടയിൽ
നീ കാലുകൊണ്ട്‌ പ്രതിരോധം തീർത്തു
സന്ദേശം മുറിഞ്ഞപ്പോൾ വഴിയറിയാതെ
ഞങ്ങൾ അങ്ങുമിങ്ങും അലഞ്ഞു
നീ എപ്പോഴും കുത്തുന്ന സാധനം
ഞങ്ങൾക്കില്ലല്ലോ?

ചുമരിന്റെ മൂലയിലൂടെ വീട്ടിലേക്കു പോകുമ്പോൾ
ഒരു മണ്ണുമാന്തി യന്ത്രവുമായി
എന്റെ പിറകിൽ വന്നതോർമ്മയില്ലേ
ഓടി ഞാൻ ഭിത്തിയുടെ മൂലയിൽ
ഒളിച്ചപ്പോൾ ജലപീരങ്കിയുമായി..
എന്റെ കൂട്ടുകാരെയെല്ലാം നീ വധിച്ചു
അബോധാവസ്ഥയിൽ രണ്ടു ദിവസം
അന്നു ഞാൻ വീടിന്റെ പുറത്തുവരെയെത്തിച്ച
രണ്ടു പഞ്ചസാരമണികളും നീ കവർന്നില്ലേ 
എന്റെ വീടിനു തീയ്യിട്ടില്ലേ?

നിന്റെ കണ്ണുകൾക്കൊപ്പം അക്ഷരങ്ങൾക്കിടയിൽ
ഓടി നടന്നപ്പോൾ നിന്റെ കണ്ണുകൾ
ദിശമാറ്റിയതും ഒരു മതിൽക്കെട്ട്
എന്റെ മുകളിൽ അടർന്നു വീണതും
അതിന്റെയിടയിൽപ്പെട്ട് ശ്വാസം മുട്ടിയതും
അങ്ങനെ എത്രയെത്ര ദുരന്ത കഥകൾ!

എന്നിട്ടും നീയെന്നെ വെറുതെ വിടാത്തതെന്തേ
ചെറുതെങ്കിലും എനിക്കുമില്ലേ ഈ ഭൂമിയിൽ അവകാശം
നിന്റെ പാദങ്ങൾക്കിടയിൽ ഞെരിഞ്ഞമരേണ്ടതാണോ 
എന്റെ വിലപ്പെട്ട ജീവിതം ...

Thursday, 29 August 2013

സത്യവും സത്യാന്വേഷിയും

1
പ്രകാശത്തിൽ നീ എന്നെ തിരയുമ്പോൾ
ഇരുട്ടിൽ ഞാൻ നിന്നെ തിരയുകയായിരുന്നു
വസന്തം തേടി നീ അലയുമ്പോൾ
കാർമേഘങ്ങൾക്കിടയിലൂടെ ഞാൻ
മഴയായി പൊഴിയുകയായിരുന്നു
പൂവുകൾക്കിടയിൽ തേൻ തേടി നീ പറന്നപ്പോൾ
ഞാൻ കൊഴിഞ്ഞു വീണിരുന്നു
കാറ്റായി നീയണഞ്ഞപ്പോൾ
എന്റെ ചില്ലകൾ അറ്റുപോയിരുന്നു
ശബ്ദവീചികളിൽ  എന്നെ തിരയുമ്പോൾ
നിശബ്ദമായി ഞാൻ കരയുകയായിരുന്നു
അനന്തമായ വിഹായസ്സിൽ എന്നെ നോക്കിയപ്പോൾ
ചിറകറ്റ് ഭൂമിയുടെ മാറിൽ ഞാൻ വീണുപോയിരുന്നു
രാജവീഥിയിലൂടെ  എന്നെ തേടി അലയുമ്പോൾ
ഞാൻ ഈ മണ്‍പാതയിൽ തനിച്ചായിരുന്നു
നീ എന്നെ തേടി വരുമ്പോഴൊക്കെ നിന്റെ
വഴിയിൽ ഞാൻ തിരിച്ചു പോവുകയായിരുന്നു
നിന്നെയും തേടി......
2
ഒരിക്കൽ നമ്മൾ കണ്ടുമുട്ടും
ഇരുട്ട് പ്രകാശത്തിലേക്ക് വഴിമാറും
കാർമേഘങ്ങൾ ദൂരേക്കുമറയും
കൊഴിഞ്ഞുവീണ പൂവുകളിൽ തേൻ നിറയും
അറ്റുപോയ ചില്ലകൾ പൂത്തുലയും
നിശബ്ദതയിൽ ശബ്ദവീചികൾ പതിക്കും
നിന്റെ ചിറകുകൾ വീണ്ടും മുളയ്ക്കും
എന്റെ വഴിയും നിന്റെ വഴിയും ഒന്നുചേരും
അതുവരെ ഒച്ചയുണ്ടാക്കാതെ ഞാൻ
ഈ ഇരുട്ടിൽ മറഞ്ഞിരിക്കാം
നിന്നെ കാണുമെന്ന പ്രതീക്ഷയോടെ.... 

Tuesday, 20 August 2013

അലസത

ഒരു കോണില്‍ പുസ്തകങ്ങള്‍                                                                
ആരോടും മിണ്ടാതെ
താളും പൂട്ടിയിരിക്കുന്നു
മറുകോണില്‍ പേന
കടലാസിനോട് ശുണ്ഠി പിടിച്ച്                                            
തലമൂടി നില്‍ക്കുന്നു                                                              
ജനാലകള്‍ കാറ്റിനോട്
പ്രതിരോധം തീര്‍ത്ത്
അടഞ്ഞു കിടക്കുന്നു
അദ്ധ്വാനശീലം പഠിപ്പിക്കാനെന്ന മട്ടില്‍
കുഞ്ഞു കുഞ്ഞുറുമ്പുകള്‍
വലിയ അരിമണികളുമായി
ചുമരിനോടോരം ചേര്‍ന്ന്‍
വരി വരിയായി പോകുന്നു
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം
ഒച്ചയുണ്ടാക്കിക്കൊണ്ട്
മുന്നോട്ട് ചലിക്കുന്നു
ഞെട്ടിയെഴുന്നേറ്റ്
പുറത്തേക്കു നോക്കിയപ്പോള്‍
നേരം ഇരുട്ടി
തന്നോട് മിണ്ടാതെ കടന്നുപോയ
ആ ദിവസമോര്‍ത്ത്
കുറച്ച് നേരം കൂടി
ഞാന്‍ അലസമായിരുന്നു.

Wednesday, 14 August 2013

ചുമരുകൾ

മുകളിലോട്ടു നോക്കിയാൽ
അനന്തമായ ആകാശം
താഴോട്ടു നോക്കിയാൽ
അറ്റം കാണാത്ത ഭൂമി
നേരെ നോക്കിയാൽ
ശൂന്യത  നിസ്സംഗത.
അതുകൊണ്ടല്ലേ നമ്മൾ
ചുമരുകളെ സ്നേഹിക്കുന്നത്!