Thursday, 12 February 2015

ഒച്ചയില്ലാത്ത കരച്ചില്‍

പട്ടികളെ എനിക്കെന്നും പേടിയായിരുന്നു
വായതുറന്ന്  വെള്ളമൊലിപ്പിച്ച്
ഓടിവരുന്ന പട്ടി
എന്നും എന്റെ പേടി സ്വപ്നമായിരുന്നു
അന്നൊരു വിഷു നാളിൽ
പുതു വസ്ത്രമണിഞ്ഞ് പോകുമ്പോൾ
അസൂയയോടെ  എന്റെ ഷാളിൽ കടിച്ച്  പിടിച്ച്
വിടാതെ നിന്ന ആ പട്ടി
ഇപ്പോഴും മനസ്സിലുണ്ട്

പട്ടികള്‍ രണ്ട് തരമുണ്ട്
താൻ കഴിക്കുന്നതൊക്കെയും കൊടുത്ത്
തന്റെ കൂടെ കിടത്തിയുറക്കി
ആരുവരുമ്പോഴും കുരക്കാൻ പഠിപ്പിച്ച്
ഓമനിച്ച്  വളർത്തുന്ന
വീടുകളിലെ പട്ടി
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി
തെരുവുമുഴുവന്‍ അലഞ്ഞ് തിരിഞ്ഞ്
നിരാശരായി യാത്ര തുടരുന്ന
തെരുവുനായ്ക്കള്‍

അവയുടെ കണ്ണുകളില്‍ സൂക്ഷിച്ച്
നോക്കിയാല്‍ കണ്ണീരു കാണാം
വിശപ്പിന്റെ കണ്ണുനീര്‍
അവര്‍ ആരേയും
കുരച്ചുപോലും പേടിപ്പിക്കാറില്ല
പകലത്തെ കഷ്ടപ്പാടോര്‍ത്ത്
രാത്രി മാത്രം കുരയ്ക്കും
കുര എന്നു പറയുവാന്‍ കഴിയില്ല
കരച്ചില്‍ വിഴുങ്ങിയപോലുള്ള ഒരൊച്ച

നായ്ക്കളെ പേടിയാണെങ്കിലും ഇവയോട്
എനിക്കെന്നും സഹതാപമായിരുന്നു
രാത്രിയില്‍ കളയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍
തിന്നാനെന്തെങ്കിലും ഉണ്ടോയെന്ന്
അവ തിരഞ്ഞു നോക്കും
കിട്ടിയത് കഴിച്ച് പിന്നെയും
അവശിഷ്ടങ്ങള്‍ തേടി യാത്ര തുടരും

സ്വബോധത്തില്‍ ആരേയും കടിക്കാറില്ല
പിന്നെ ഭ്രാന്ത് വന്നാല്‍
ആരാണുപദ്രവിക്കാത്തത് ?
ഭക്ഷണം പോലും കിട്ടാതെ നിരാശനായി
ജീവിതവ്യഥ  പേറി അലഞ്ഞ് തിരിയുമ്പോൾ
ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാത്തത്?

1 comment: